مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفْسًۢا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًا ۚ وَلَقَدْ جَآءَتْهُمْ رُسُلُنَا بِٱلْبَيِّنَٰتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِى ٱلْأَرْضِ لَمُسْرِفُونَ ﴾٣٢﴿
നിശ്ചയമായും ഞാന്‍, എന്റെ കുറ്റവും നിന്റെ കുറ്റവും കൊണ്ടു നീ മടങ്ങുവാന്‍ [രണ്ടു കുറ്റവും നീ ഏറ്റെടുക്കുവാന്‍] ഉദ്ദേശിക്കുന്നു; അങ്ങനെ, നീ നരകത്തിന്റെ ആള്‍ക്കാരില്‍ പെട്ടവനായിരിക്കുവാന്‍.
അതാവട്ടെ, അക്രമികളുടെ പ്രതിഫലവുമാകുന്നു.
إِنِّي أُرِيدُ നിശ്ചയമായും ഞാന്‍ ഉദ്ദേശിക്കുന്നു أَن تَبُوءَ നീ മടങ്ങു (സമ്പാദിക്കു – ഏല്ക്കു – വഹിക്കു)വാന്‍ بِإِثْمِي എന്റെ കുറ്റം കൊണ്ടു (കുറ്റവും) وَإِثْمِكَ നിന്റെ കുറ്റവും فَتَكُونَ അങ്ങനെ നീ ആയിരിക്കുക مِنْ أَصْحَابِ ആള്‍ക്കാരില്‍ പെട്ട(വന്‍) النَّارِ നരകത്തിന്റെ وَذَٰلِكَ അതാകട്ടെ جَزَاءُ പ്രതിഫലമാകുന്നു الظَّالِمِينَ അക്രമികളുടെ.
വ്യക്തമായ തെളിവുകളും ദൃഷ്ടാന്തങ്ങളും നിലവിലുണ്ടായിരുന്നിട്ടും ഇസ്രാഈല്യര് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യില്‍ വിശ്വസിക്കാതെ, ശത്രുതയില്‍ വര്ത്തിച്ചുവരുന്നതിനും, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യെയും സ്വഹാബികളെയും നശിപ്പിക്കുവാന്‍ ഗൂഢതന്ത്രങ്ങള്‍ നടത്തിവരുന്നതിനുമൊക്കെ യഥാര്‍ത്ഥ കാരണം അവരുടെഅസൂയയാകുന്നു. അസൂയ ഹൃദയത്തില്കടന്നുകൂടിയാല് അതു മനുഷ്യനെ ഏതു നികൃഷ്ട കൃത്യങ്ങള്‍ക്കും പ്രേരിപ്പിക്കുമെന്നുള്ളതിനു ഒരു ഉദാഹരണമായി ആദിമ കാലത്തു സംഭവിച്ച ഒരു സംഭവം അല്ലാഹു ഉദ്ധരിക്കുന്നു. ആദം (عليه الصلاة والسلام)ന്റെ സ്വന്തം മക്കളില്‍ കഴിഞ്ഞ ആ സംഭവത്തെപ്പറ്റി പലവാര്‍ത്തകളും കേട്ടുകേള്‍വികളും വേദക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എങ്കിലും സത്യത്തിനു നിരക്കാത്ത പലതും അതില്‍ കടന്നുകൂടിയിരുന്നതുകൊണ്ടായിരിക്കാം ‘യഥാര്‍ത്ഥപ്രകാരം ആ വൃത്താന്തം അവര്‍ക്കു ഓതിക്കൊടുക്കുക’ എന്ന മുഖവുരയോടു കൂടി അതു വിവരിക്കുന്നത്. സംഭവത്തില്‍ നിന്നു പഠിക്കേണ്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന വശത്തിന് അതില്‍ അല്ലാഹു മുന്‍ഗണന നല്‍കുകയും ചെയ്തിരിക്കുന്നു.
ആദം (عليه الصلاة والسلام)ന്റെ രണ്ടു പുത്രന്മാര് ഓരോ ബലി കര്‍മ്മം നടത്തി. ഒരാളുടേതു സ്വീകരിക്കപ്പെട്ടു. മറ്റേയാളുടേതു സ്വീകരിക്കപ്പെട്ടില്ല. തന്റേതു സ്വീകരിക്കപ്പെടാതെ തന്റെ സഹോദരന്റേതു മാത്രം സ്വീകരിക്കപ്പെട്ടതില്‍ അവനു – സ്വീകരിക്കപ്പെടാത്തവനു – അസൂയയായി. അസൂയ നിമിത്തം സഹോദരനെ കൊലപ്പെടുത്തണം എന്നായി. അതവനോടു തുറന്നു പറയുകതന്നെ ചെയ്തു. എന്നാല്‍, ആ സഹോദരന് – ബലി സ്വീകരിക്കപ്പെട്ടവന് – അവനെപ്പോലെ ദുഷ്ടനായിരുന്നില്ല. അവന് ഗുണകാംക്ഷയും ശാന്തതയും നിറഞ്ഞ മറുപടിയാണ് അതിനു നല്‍കിയത്: ‘അല്ലാഹുവിനെ സൂക്ഷിക്കുന്ന ഭയഭക്തന്മാരില്‍ നിന്നേ അല്ലാഹു കര്‍മ്മങ്ങള്‍ സ്വീകരിക്കയുള്ളൂ – നിനക്കു സൂക്ഷ്മതയും ഭയഭക്തിയും ഇല്ലാത്തതുകൊണ്ടായിരിക്കാം നിന്റെ ബലി സ്വീകരിക്കപ്പെടാത്തതു – അതില്‍ എന്നോടു അസൂയപ്പെടേണ്ടതില്ല. നിന്റെ നില നന്നാക്കലാണ് അതിനുള്ള പരിഹാര മാര്‍ഗം. അതിനു മുതിരാതെ എന്റെ കഥ കഴിക്കുവാന്‍ തന്നെയാണു നീ ഒരുങ്ങുന്നതെങ്കില്‍ അതുപോലെ അങ്ങോട്ടും ഒരുക്കം കൂട്ടുവാന്‍ ഞാന്‍ സന്നദ്ധനല്ല. ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു. അവന്റെ ശിക്ഷക്കു പാത്രമാകുന്ന ആ പാപകൃത്യത്തിനു ഞാന്‍ ആളല്ല. നിനക്കതു ചെയ്തേ തീരൂ എന്നുണ്ടെങ്കില്‍ ആ കുറ്റത്തിന്റെ പങ്കു മുഴുവനും നീ തന്നെ സമ്പാദിച്ചുകൊള്ളട്ടെ എന്നാന്നു ഞാന്‍ കരുതുന്നത്. അതില്‍ പങ്കു വഹിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ആ കൃത്യം നീ ചെയ്തു കളഞ്ഞാല്‍ നീ നരക ശിക്ഷക്കു വിധേയനായിത്തീരുമെന്നു നീ ഓര്‍ക്കണം. അതാണു അക്രമകാരികള്‍ക്കു കിട്ടുവാനിരിക്കുന്ന ശിക്ഷ’. എന്നൊക്കെ ആ സഹോദരന് അവനോടു ഉപദേശിച്ചു. ഇത്രയും കാര്യങ്ങളാണ് ഈ വചനങ്ങളില്‍നിന്നു നമുക്കു മനസ്സിലാക്കുവാന്‍ കഴിയുന്നത്.
എനി, ആദമിന്റെ രണ്ടു പുത്രന്മാര് ആരായിരുന്നു? ബലി ചെയ്തതു എന്തായിരുന്നു?എങ്ങിനെയായിരുന്നു? അതു സ്വീകരിക്കപ്പെട്ടതും സ്വീകരിക്കപ്പെടാത്തതും എങ്ങിനെ അറിഞ്ഞു? ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുകയില്ല എന്നിരിക്കെ, എന്റെ കുറ്റവും നിന്റെ കുറ്റവുമായി നീ മടങ്ങുക -അഥവാ രണ്ടു കുറ്റവും നീ സമ്പാദിക്കുക – എന്നു പറഞ്ഞതിന്റെ താല്പര്യം എന്തു? എന്നിവെയപ്പറ്റിയാണ് ആലോചിക്കുവാനുള്ളത്.
‘ആദമിന്റെ രണ്ടു പുത്രന്മാര് ( ابْنَيْ آدَمَ ) എന്ന് പറഞ്ഞതില്‍നിന്ന് രണ്ടു പേരും അദ്ദേഹത്തിന്റെ നേരെ മക്കളായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മിക്കവാറും എല്ലാ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വീകരിച്ചു വരുന്നതും അങ്ങിനെത്തന്നെ. കൊല നടത്തിയ മകന്റെ പേര് ക്വാബീല്‍ ( قابيل ) എന്നും, കൊല്ലപ്പെട്ടവന്റെ പേര് ഹാബീല്‍ ( ھابيل ) എന്നുമാണ് അറിയപ്പെടുന്നത്. മനുഷ്യര്‍ എന്ന ഉദ്ദേശ്യത്തില്‍ ‘ആദമിന്റെ മക്കള്‍ ( بَنُو آدَمَ )’ എന്നു പറയുക സാധാരണമാണല്ലോ. അതുപോലെ രണ്ടു മനുഷ്യന്മാര് എന്നേ ഇവിടെ ഉദ്ദേശ്യമുള്ളൂവെന്നും, ഇസ്രാഈല്യരില്‍പെട്ട രണ്ടു പേരായിരിക്കണം അവര്‍ എന്നും ചുരുക്കം ചില വ്യാഖ്യാതാക്കള്‍ക്കു അഭിപ്രായമുണ്ട്. ഈ അഭിപ്രായത്തിനുള്ള പ്രധാന കാരണം, അടുത്ത രണ്ടു വചനങ്ങളില്‍ ഈ കൊലയെപ്പറ്റി വിവരിച്ചശേഷം 35-ാം വചനത്തില്‍, ഇക്കാരണം നിമിത്തമാണ് ഇസ്രാഈല്യരില്‍ കൊലക്കു പകരം കൊല ശിക്ഷ നിശ്ചയിച്ചതു ( …… مِنْ أَجْلِ ذَٰلِكَ كَتَبْنَا ) എന്നു അല്ലാഹു പറയുന്നതാകുന്നു. ഇതു അതിനു തക്കതായ ഒരു കാരണമാകുന്നില്ലെന്നു അവിടെവെച്ചു മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല, മൃതദേഹം മണ്ണില്‍ മൂടി മറക്കുവാന്പോലും ഘാതകനു അറിഞ്ഞു കൂടാത്തവിധം മനുഷ്യ ബുദ്ധിയും പരിചയവും എത്തിക്കഴിഞ്ഞിട്ടില്ലാത്ത ഒരു കാലത്താണുതു സംഭവിച്ചതെന്നു അടുത്ത വചനങ്ങളില്‍ നിന്നു സ്പഷ്ടമാകുന്നു. ഇസ്രാഈല്യര്ക്കിടയിലോ മറ്റോ പില്ക്കാലത്തു നടന്ന ഒരു സംഭവമാണെങ്കില്‍ ഒരിക്കലും അങ്ങിനെ വരുവാന്‍ ന്യായമില്ല. വിവരണത്തില്‍ കുറച്ചൊക്കെ വ്യത്യാസത്തോടുകൂടിയാണെങ്കിലും ഈ വധ സംഭവം ബൈബ്ളിലും ഉദ്ധരിച്ചിട്ടുണ്ട്. ആദം (عليه الصلاة والسلام)ന്റെയും ഹവ്വാ (عليها الصلاة والسلام)ന്റെയും ആദ്യ പുത്രന്മാരായ കയീനും (ക്വാബീലും) അനുജന് ഹാബെലും (ഹാബീലും) ആണ് ഇതിലെ കഥാ പുരുഷന്മാരെന്നും കയീന് ഹാബെലിനെ കൊന്നുവെന്നും അതിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. (ഉല്പത്തി, അ:4). വേണ്ടാ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ ഒരു വചനംതന്നെ അതാണു ശരിയെന്നു കാണിച്ചുതരുന്നു. റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പറഞ്ഞതായി ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: ‘ഏതൊരാളും അക്രമമായി കൊല്ലപ്പെടുന്ന പക്ഷം ആ രക്തത്തില്‍ (രക്തം ചിന്തിയതിന്റെ ശിക്ഷയില്‍) നിന്നു ഒരു പങ്കു ആദമിന്റെ ഒന്നാമത്തെ പുത്രന്റെ മേല്‍ ഇല്ലാതിരിക്കുകയില്ല. കാരണം, അവനാണു കൊല നടപ്പില്‍ വരുത്തിയവരില്‍ ഒന്നാമത്തെ ആള്. ‘ (അ:ഹാ: തി: ന: ജ)
അവര്‍ നടത്തിയ ബലികര്‍മ്മം ( قُرْبَان ) സംബന്ധിച്ചു തിട്ടമായി വല്ലതും പറയത്തക്ക തെളിവുകളൊന്നും നമുക്കില്ല. ഒരാള്‍ കര്‍ഷകനും, അയാള്‍ ബലിക്കു സമര്‍പ്പിച്ചതു ധാന്യവുമായിരുന്നുവെന്നും, മറ്റേയാള്‍ കാലികളെ പോറ്റുന്നവനും, അയാള്‍ സമര്‍പ്പിച്ചതു ആടുമായിരുന്നുവെന്നും ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ബൈബ്ളും പറഞ്ഞു കാണുന്നുവെന്നുമാത്രം. ബലിക്കു സമര്‍പ്പിക്കപ്പെട്ട വസ്തു അഗ്നിയാല്‍ കരിക്കപ്പെട്ടു പോകുന്നതാണു ബലികര്‍മ്മം സ്വീകരിക്കപ്പെടുന്നതിന്റെ ലക്ഷണമെന്നും പറഞ്ഞു കാണുന്നു. (*) ഒന്നും ഉറപ്പിച്ചു പറയുവാന്‍ ഹദീഥിലോ മറ്റോ തെളിവു കാണുന്നില്ല. അതു പോലെത്തന്നെ, രണ്ടു പേരും ബലികര്‍മ്മം നടത്തുവാന്‍ കാരണമെന്തായിരുന്നുവെന്നുള്ളതും നമുക്ക് അജ്ഞാതമാകുന്നു. സ്വീകാര്യമായ വല്ല തെളിവും കൂടാതെ കേവലം ചില കഥകളെ മാത്രം ആസ്പദമാക്കി വല്ലതും പറയുന്നതു ശരിയല്ലല്ലോ. അല്ലാഹു മൗനമവലംബിച്ച ആ വിഷയത്തെപ്പറ്റി നമുക്കും മൗനമവലംബിക്കാം. മനുഷ്യരില്‍ അസൂയ കടന്നു കൂടുന്നതിന്റെയും, അതു നിമിത്തം സംഭവിക്കുന്ന അനിഷ്ടസംഭവങ്ങളുടെയും പാഠങ്ങള്‍ മനസ്സിലാക്കുവാന്‍ അതൊന്നും ഇവിടെ അറിഞ്ഞിരിക്കേണ്ടുന്ന ആവശ്യം ഇല്ലല്ലോ.
———
(*) പലതരം ബലികര്‍മ്മങ്ങളെയും, യാഗയോഗങ്ങളെയും കുറിച്ചു ബൈബ്ളില്‍ വിവരിക്കുന്നുണ്ട്. ചിലതിനെ അഗ്നികൊണ്ടു ചുട്ടുകരിക്കുന്നതായും, ചിലതു മുകളില്‍ നിന്നും അഗ്നി ഇറങ്ങി കരിഞ്ഞുപോകുന്നതായും അതില്‍ നിന്നു മനസ്സിലാകുന്നു. ഇതു ശരിയായിരുന്നാല്‍ തന്നെയും തൗറാത്തിനും ഇസ്രാഈല്യര്‍ക്കും എത്രയോ മുമ്പു നടന്നതും, മനുഷ്യചരിത്രത്തില്‍ ഒന്നാമത്തേതായിരിക്കാവുന്നതുമായ ആ ബലി കര്‍മ്മം എങ്ങിനെ നടന്നുവെന്നു അനുമാനിക്കുവാന്‍ അതൊരു മാനദണ്ഡമായി സ്വീകരിക്കുവാന്‍ വഴി കാണുന്നില്ല. الله أعلم
———-
“എന്റെ കുറ്റവും നിന്റെ കുറ്റവും കൊണ്ടു നീ മടങ്ങുക” ( أَن تَبُوءَ بِإِثْمِي وَإِثْمِكَ ) എന്നു പറഞ്ഞതിന്റെ താല്പര്യം ഒന്നിലധികം പ്രകാരത്തില്‍ വിവരിക്കപ്പെടാറുണ്ട്. ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുകയില്ലെന്ന മൗലിക തത്വത്തിനു ബാഹ്യത്തില്‍ എതിരായി തോന്നുന്നതാണ് ഈ വ്യത്യാസത്തിനു കാരണം. എന്നെ നീ കൊല്ലുന്ന പക്ഷം എന്നെ കൊല്ലുന്ന കുറ്റവും, നിന്റെ ബലി സ്വീകരിക്കപ്പെടാതിരിക്കുമാറു നീ ചെയ്ത മറ്റു കുറ്റങ്ങളും നീ വഹിക്കേണ്ടി വരുമെന്നാണ് ഒരഭിപ്രായം. അക്രമത്തിന്റെ പ്രതികാര നടപടിയെന്ന നിലക്കു പരലോകത്തുവെച്ചു അക്രമിയുടെ സല്‍ക്കര്‍മ്മങ്ങള്‍ – അവന് ചെയ്ത അക്രമത്തിന്റെ തോതനുസരിച്ചു – അക്രമത്തിനു വിധേയനായ ആള്‍ക്കു നല്കപ്പെടുമെന്നും, സല്‍ക്കര്‍മ്മങ്ങള്‍ പോരാതെ വരുന്നപക്ഷം ആ കുറവു തീരുന്നതുവരെ ഇവന്റെ പാപങ്ങളില്‍ നിന്ന് അവന്റെമേല്‍ ചുമത്തപ്പെടുമെന്നും ഹദീഥില്‍ വന്നിട്ടുണ്ട്. അതനുസരിച്ചു നിന്റെ മറ്റു കുറ്റങ്ങള്‍ക്കു പുറമെ, എന്നെ കൊല്ലുന്നതുമൂലം എന്റെ കുറ്റങ്ങളും കൂടി നീ വഹിക്കേണ്ടതായി വരുമെന്നാണ് ആ വാക്കിന്റെ താല്പര്യമെന്നത്രെ വേറൊരഭിപ്രായം. വേറെയും ചില അഭിപ്രായങ്ങള്‍ ഇല്ലാതില്ല. ആദ്യത്തെ അഭിപ്രായത്തിലാണു കൂടുതല്‍ വ്യക്തത കാണുന്നത്. الله أعلم
അവസാനം സംഭവം എങ്ങിനെ കലാശിച്ചുവെന്നു അല്ലാഹു വിവരിക്കുന്നു:-